
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശ്ശിച്ച് വി.റ്റി ബൽറാം എം.എൽ.എ രംഗത്ത് എത്തിയതിനു പിന്നാലെ കെ.പി.സി.സി നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് കെ.എസ്.യു കൂട്ടായ്മ യോഗം ചേർന്നു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം വരുന്ന കെ.എസ്.യു പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. വിശ്യാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേൽ സവണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരിൽ നടക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇത് കോൺഗ്രസിന്റെ ചരിത്രത്തെയും രാഷ്ട്രീയ ബോധ്യങ്ങളെയും നിഷേധിക്കലാണ്.
ശബരിമലക്ക് മേൽ പന്തളം രാജകൊട്ടാരത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത് എന്നിരിക്കെ ആചാരപരമായി ശബരിമലയിൽ അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംമ്പങ്ങളുടെ അവകാശത്തെ സംബന്ധിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയിൽ ചോരവീഴ്ത്താൻ ആഹ്വാനം ചെയ്യുന്നവർ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കൂട്ടായ്മ ചോദിക്കുന്നു.
ദേവസം ബോർഡ് ക്ഷേത്രങ്ങളിൽ ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുവരെ മേൽശാന്തിമാരായി നിയമിക്കാൻ ഉള്ള തീരുമാനത്തെ ദളിത് - പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിന് കോൺഗ്രസ് കൂട്ട് നിൽക്കരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. പാർലമെന്ററി മോഹങ്ങൾ ബാധിച്ച് കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ തലച്ചോർ മന്ദിച്ച് പോയിരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പോയിട്ട് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സംഘടനാ ശേഷി തന്നെ നഷ്ടപ്പെട്ട് പോയിരിക്കുന്നു.
സീറ്റ് ചർച്ചകളിൽ മാത്രം അഭിപ്രായം പറയുന്ന, സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് കുറ്റകരമായി കരുതുന്നവരുടെ കൂട്ടമായി വിദ്യാർത്ഥി യുവജന നേതൃത്വം മാറിയെന്നും യോഗം അഭിപ്രായപ്പെട്ടു. ദൂരവ്യാപകമായി സംഘപരിവാർ സംഘടനകൾക്ക് ഗുണം ചെയ്യുന്ന കോൺഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാനും ധാരണയായി. അനൂപ് മോഹൻ, ഗംഗാ ശങ്കർ പ്രകാശ്, ഷമീം ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകർ യോഗം ചേർന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam