
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഗള്‍ഫ് മേഖലയിലെ നിരക്കിന് പരിധി നിര്‍ണയിക്കണമെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും വേണം. ഗള്‍ഫ് റൂട്ടിലെ നിരക്ക് വര്‍ധന തടഞ്ഞില്ലെങ്കില്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്കും വര്‍ധിക്കാനിടയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ അവധിക്കാലം നോക്കി നിരക്കില്‍ വന്‍ വര്‍ധനയാണ് ഈയിടെ വിമാന കമ്പനികള്‍ വരുത്തിയത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒരു ഭാഗത്തേക്ക് 6,000 മുതല്‍ 12,000 രൂപയായിരുന്നു കഴിഞ്ഞ മൂന്നുമാസമായുള്ള നിരക്ക്.
മടക്ക ടിക്കറ്റടക്കം 16,000 18,000 രൂപ. എന്നാല്‍ സ്‌കൂള്‍ അവധി തുടങ്ങിയപ്പോള്‍ നിരക്ക് ഇരട്ടിയാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യതക്കുറവ് കാരണം ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് വിമാന നിരക്ക് വര്‍ധന താങ്ങാനാവാത്ത ഭാരമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam