
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പുതിയ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുനപരിശോധനാ ഹർജി നൽകാനാകില്ല. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിൽ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല. എന്നാൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
നാടിന്‍റെ ഒരുമ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്ന് അനാചാരങ്ങൾക്ക് എതിരായ നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു. വിവേചനം പാടില്ല എന്നാണ് സർക്കാർ നയം. ഒരു വിഭാഗങ്ങളോടും വിവേചനം പാടില്ലെന്ന് തന്നെയാണ് ഈ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നേറിയത്. ഇതില്‍ മന്നത്ത് പത്മനാഭന്‍റെ സംഭാവനകളെ വിസ്മരിക്കാനാകില്ല. ചുറ്റുപാടും നിലനില്‍ക്കുന്ന മനുഷ്യത്വപരമായ നിലപാടുകള്‍ക്കെതിരെ പോരാടിയാണ് മന്നത്ത് മുന്നോട്ട് പോയത്. ആചാരങ്ങളില്‍ ഇടപെടേണ്ടന്ന നിലപാടായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇടപെടണമെന്ന നിലപാടെടുത്തു. ഇതിന്‍റെ ഫലമായാണ് വൈക്കം സത്യാഗ്രഹമടക്കമുള്ള ഉണ്ടായത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണ്.
കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി വിലയിരുത്തി വേണം ശബരിമല സ്ത്രീ പ്രവേശന വിധിയെയും സർക്കാർ നിലപാടിനെയും കാണാൻ. തെറ്റായ ആചാരങ്ങള്‍ക്കെതിരെ എല്ലാ കാലത്തും സംഘര്‍ഷം ഉണ്ടായിരുന്നു. സർക്കാർ നിലപാട് അല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചത്. എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടൽ പ്രകാരം അല്ല കേസ് ഉയർന്നു വന്നത്.
മാസ പൂജകൾക്ക് പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീകൾ നേരത്തെ ശബരിമലയിൽ വരാറുണ്ടെന്ന വാദങ്ങൾ ഹൈക്കോടതിയിലെ കേസിൽ ഉയർന്നിരുന്നു. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീ പ്രവേശനം വിലക്കുന്ന 91 ലെ ഹൈക്കോടതി ഉത്തരവ് എല്‍ഡിഎഫ് സർക്കാരുകളും പാലിച്ചു പോരുകയായിരുന്നു.
കോടതി ആവശ്യപ്പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
വിധി എല്ലാവർക്കും ബാധകം എന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആദ്യം പ്രതികരിച്ചെങ്കിലും എന്നാല്‍ അടുത്ത ദിവസങ്ങളില്‍ അവര്‍ നിലപാട് തിരുത്തിയത് വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ദേശീയ പ്രസ്ഥാന പാരമ്പര്യം ഉള്ള കോൺഗ്രസ് ഇപ്പോൾ വർഗീയ ശക്തികളുടെ നിലപാടിലേക്ക് മാറി. ഇതാണ് കോണ്‍ഗ്രസിന്‍റെ തളര്‍ച്ചയ്ക്കും ബിജെപി യുടെ വളർച്ചയ്ക്കും കാരണം.
ഇന്നത്തെ നിലപാട് കോൺഗ്രസ് രാഷ്ട്രീയതിന് ഭാവിയില്‍ ഉണ്ടാക്കാവുന് ആഘാതം വലുതായിരിക്കും. മതനിരപേക്ഷരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ഓര്‍ക്കണം. ആദ്യകാല കോണ്‍ഗ്രസ് നേതാക്കള്‍ നവോത്ഥാന മുന്നേറ്റങ്ങളില്‍ സജീവമായിരുന്നു. ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കള്‍ നിലയുറപ്പിച്ചിരുന്നു. ആ പാരമ്പര്യമാണ് കോണ്‍ഗ്രസുകാര്‍ കയ്യൊഴിയുന്നത്.
ബിജെപിയുടേത് ഇരട്ടതാപ്പാണ്. ബിജെപിയെ നയിക്കുന്ന ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വവുംആദ്യം വിധിയെ പിന്തുണച്ചു. പിന്നീടാണ് അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒരു നവോത്ഥാന മുന്നേറ്റങ്ങളിലും ഉണ്ടായിരുന്നവരല്ല അവര്‍. എന്നാല്‍ എല്ലാ മുന്നേറ്റങ്ങളും തകര്‍ക്കാനായിരുന്നു ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam