Latest Videos

പ്രളയം: വിമാനത്തിനും റേഷനുമായി കേരളം കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി രൂപ, പുനര്‍നിര്‍മാണത്തിന് ഫണ്ടില്ല

By Web TeamFirst Published Nov 29, 2018, 2:10 PM IST
Highlights

പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങൾ എത്തിയതിനും പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ട് 25 കോടിരൂപ. 

തിരുവനന്തപുരം: പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങൾ എത്തിയതിനും പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ട് 25 കോടിരൂപ. വിമാനത്തിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

പ്രളയകാലത്ത് സൗജന്യ അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടി വൻ വിവാദമായിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം ചോദിക്കുന്നത്. ഇതിന് മാത്രം വ്യോമസേനയും കേന്ദ്ര സർക്കാറും ആവശ്യപ്പെട്ട്ത് 25 കോടിയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അരിയും മണ്ണെണ്ണയും സൗജന്യമാക്കണമെന്ന ആവശ്യവും ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല.

ഇതടക്കം സംസ്ഥാന പുനർനിർമ്മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. 26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനർനിർമ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയിത് 2683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായി.

കേന്ദ്രം ഇതുവരെ നൽകിയത് 600 കോടി രൂപ മാത്രാമാണെന്നും ചട്ടം 300 പ്രകാരം പിണറായി വിജയൻ സഭയെ അറിയിച്ചു. ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുക വിനിയോഗിച്ചാലും പ്രളയം സംസ്ഥാനത്തിനുണ്ടാക്കിയ ബാധ്യത തീര്‍ക്കാന്‍ ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനവും പുനർനിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

click me!