
കമ്മ്യൂണിസത്തിലൂടെ സാമൂഹ്യനീതി- സർക്കാരിനെതിരെ യുദ്ധം ചെയ്യുന്ന റെവല്യൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ എന്ന ഫാർകിന്‍റെ മുദ്രാവാക്യം ഇതായിരുന്നു. സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുമെന്നും സർക്കാരിന്‍റെ അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് മുന്നേറിയ സായുധ സംഘം.
ഗറില്ല യുദ്ധമടക്കമുള്ള പോരാട്ട രീതികൾ സർക്കാരിന് എന്നും തലവേദനയായിരുന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരം പേരുടെ മരണത്തിനും ലക്ഷക്കണക്കിനാളുകളുടെ പലായനത്തിനും കാരണമായ കലാപത്തിനാണ് ക്യൂബയിൽ ഒപ്പുവച്ച സമാധാന ഉടമ്പടിയിലൂടെ അന്ത്യമാകുന്നത്. സർക്കാരുമായി നടത്തിയ ആറ് കൊല്ലത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ആയുധമുപേക്ഷിക്കാൻ ഫാർക് വിമതർ തയ്യാറായത്.
ഒരു കാലത്ത് ബദ്ധശത്രുക്കളായിരുന്നവർ ഒന്നിച്ച് നിന്ന് കൊളംബിയൻ ദേശീയ ഗാനം പാടിയപ്പോൾ , ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന ആഭ്യന്തരകലാപത്തിന് അവസാനമായി. സഹനത്തിന്‍റെയും വേദനയുടെയും യുദ്ധം വരുത്തിയ ദുരന്തത്തിന്‍റെയും അന്ത്യം എന്നാണ് കരാറിനെ കൊളംബിയൻ പ്രസിഡന്‍റ് ഉവാൻ മാന്വേൽ സാന്തോസ് വിശേഷിപ്പിച്ചത്.
കൊളംബിയയുടെ സമാധാനമെന്ന ഏറ്റവും മനോഹരമായ യുദ്ധം ജയിച്ചെന്നാണ് ഫാർകിന്‍റെ പ്രതികരണം. ആയിരങ്ങൾ തലസ്ഥാനമായ ബൊഗോട്ടയിൽ ആഹ്ലാദപ്രകടനം നടത്തി. എന്നാൽ ഒക്ടോബർ രണ്ടിന് നടക്കുന്ന ഹിതപരിശോധനയിൽ കരാർ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്‍റ് അൽവരോ ഉറിബേ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
കൊളംബിയയിൽ 52വർഷമായി നിലനിൽക്കുന്ന ആഭ്യന്തര കലാപത്തിന് വിരാമമിട്ട് സർക്കാരും ഫാർക് വിമതരും തമ്മിൽ സമാധാന ഉടന്പടിയിൽ ഒപ്പുവച്ചു. ഗറില്ല യുദ്ധമടക്കമുള്ള രീതികൾ പിന്തുടർന്ന ഇടത് വിമതരുടെ സംഘടന ആയുധമുപേക്ഷിച്ച് സമാധാനത്തിലേക്ക് നീങ്ങാൻ തയ്യാറാവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam