
തിരുവനന്തപുരം: പൊലീസില്‍ സുപ്രധാന ചുമതലയുള്ള എസ്.പി നിശാന്തിനിയെ വനിതാ- ശിശു ക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധിക ചുമതല നല്‍കിയതിനെതിരെ പരാതിയുമായി വകുപ്പിലെ ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെ കിട്ടേണ്ട തസ്തികകള്‍ എസ്.പിക്ക് നല്‍കിയതിനെതിരായ പരാതി ഉദ്യോഗസ്ഥര്‍ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് എസ്.പിയായ നിശാന്തിനിക്ക് നിലവില്‍ വനിതാ ബറ്റാലിയന്‍ കമാന്റിന്റെ അധിക ചുമതലയുമുണ്ട്. ഇതിന് പുറമേയാണ് വനിതാ ശിശു ക്ഷേമ വകുപ്പിലെ അധിക ചുമതല കൂടി നല്‍കിയത്. നിര്‍ഭയ നോഡല്‍ ഓഫീസര്‍, ജെണ്ടര്‍ പാര്‍ക്ക് സിഇഒ, ഇന്റര്‍ഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവയാണ് പുതിയ ചുമതലകള്‍.
പൊലീസില്‍ ജോലിത്തിരക്കുള്ള ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് അധിക ചുമതലകള്‍ നല്‍കിയതിന് പിന്നില്‍ ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ തല്‍പര്യമെന്നാണ് വനിതാ- ശിശുക്ഷേ വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിനെയും ജീവനക്കാരുടെ സംഘടനകള്‍ പരാതി അറിയിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പോസ്റ്റുകള്‍ ഐപിഎസ് ഉദ്യോഗസ്ഥ കൈയ്യടക്കുന്നുവെന്നാണ് ആക്ഷേപം.
കസ്റ്റഡി മര്‍ദ്ദനത്തിന് വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയാണ് നിശാന്തിനി. എന്നാല്‍ ആരോപണങ്ങള്‍ വകുപ്പ് സെക്രട്ടറി ബിജുപ്രഭാകര്‍ നിഷേധിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യേണ്ട തസ്തികയായതുകൊണ്ടാണ് നിശാന്തിനെ ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ തെരഞ്ഞെടുത്തത്. പൊലീസില്‍ നിന്നും വനിത- ശിശുക്ഷേമ വകുപ്പിലേക്ക് സേവനം വിട്ടികിട്ടാന്‍ കത്തും നല്‍കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam