മസ്കറ്റ്: ചൂട് കടുത്തതിനെ തുടര്‍ന്ന് തുറന്ന സ്ഥലത്തു ജോലി ചെയ്യുന്നതൊഴിലാളികള്‍ക്ക് ഒമാൻ വാണിജ്യ നിയന്ത്രണ സമതി മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത് .വിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാൽ തൊഴിലുടമക്ക് പിഴയും ശിക്ഷയും ലഭിക്കും.
ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ ഉച്ചകഴിഞ്ഞ് 12.30 മുതൽ 3:30 വരെയാണ് ഒമാൻ വാണിജ്യ നിയന്ത്രണ സമതി വിശ്രമ സമയം അനുവദിച്ചിരിക്കുന്നത് . തുറന്ന സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികളെ അനുവധിച്ചിട്ടുള്ള വിശ്രമ സമയത്തു ജോലി ചെയ്യുവാൻ നിർബന്ധിക്കുന്നത് തൊഴിൽ നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി .
100 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ തൊഴിൽ സ്ഥല ഒരുക്കണമെന്ന് നിർദ്ദേശങ്ങളിൽ ഉള്പെടുത്തിയിട്ടുണ്ട് . കഠിന ചൂട് കാരണം തൊഴില്‍ സമയങ്ങളില്‍ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കുവാൻ തൊഴിൽ ഇടങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണം .
മലയാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് പകല്‍ സമയം കനത്ത വെയിലിലും ചൂടിലും ജോലി ചെയ്തു വരുന്നത് .ഒമാൻ വാണിജ്യ നിയന്ത്രണ സമിതിയുടെ ഈ പ്രഖ്യാപനം തുറന്ന സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വലിയൊരു ആശ്വാസം തന്നെയാകും. ജൂൺ ഒന്ന് മുതൽ ഉച്ച വിശ്രമം പ്രാബല്യത്തിൽ വരും .