റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചതിൽ കുറ്റപ്പെടുത്താൻ ഒന്നുമില്ല. പക്ഷെ സന്ദർശനം നല്ലതെന്നോ അല്ലെന്നോ തനിക്ക് തോന്നുന്നില്ലെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കണ്ണൂർ: കേരളത്തിൽ അക്രമ രാഷ്ട്രീയം തുടങ്ങിവെച്ചത് കോൺഗ്രസുകാരാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. എതിരാളികളെ ക്വട്ടേഷൻ നൽകി ഇല്ലാതാക്കുന്ന പരിപാടി തുടങ്ങിയത് കോൺഗ്രസാണ്. ഇപ്പോൾ ഇവർ ശുദ്ധന്മാരായി വന്നിരിക്കുകയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചതിൽ കുറ്റപ്പെടുത്താൻ ഒന്നുമില്ല. പക്ഷെ സന്ദർശനം നല്ലതെന്നോ അല്ലെന്നോ തനിക്ക് തോന്നുന്നില്ലെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ വിമർശനമുന്നയിച്ചിരുന്നു.
റവന്യു മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നൽകാനെന്ന് കരുതാനാകില്ലെന്നായിരുന്നു എ വിജയരാഘവന്‍റെ പ്രതികരണം. എന്നാൽ സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയതെന്നായിരുന്നു സന്ദര്‍ശന ശേഷം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍റെ വിശദീകരണം. സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു