
തിരുവനന്തപുരം: വിരമിച്ച ജയിൽ ഡിഐജിക്ക് ഉയർന്ന ശമ്പളത്തിൽ കരാർ നിയമനം നൽകണമെന്ന ശുപാർശ വിവാദമാകുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ്, മുൻ ഡിഐജി പ്രദീപിനെ നിയമിക്കണമെന്ന ജയിൽവകുപ്പിന്റെ ശുപാര്‍ശ.
തെക്കൻമേഖല ജയിൽ ഡിഐജിയായിരുന്ന പ്രദീപിന്, ജയിൽ പരിശീലന കേന്ദ്രമായ സിക്കയുടെ അധിക ചുമതല കൂടിയുണ്ടായിരുന്നു. ജൂലൈ 31ന് പ്രദീപ് വിരമിച്ചു. പ്രതിമാസം 50,000 രൂപ വേതനത്തിന് സിക്കയുടെ സ്പെഷ്യൽ ഓഫീസറാക്കി പ്രദീപിന് ഒരു വർഷത്തേക്ക് നിയമനം നൽകണമെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖ ശുപാർശ നൽകിയത്.
ശുപാർശ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. നിലവിൽ ദക്ഷിണ മേഖല ജയിൽ ഡിഐജിയായ സന്തോഷിനാണ് സിക്കയുടെ അധിക ചുമതല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന് വീണ്ടും നിയമനം നൽകുന്നത്. സ്ഥാന കയറ്റം വൈകുന്നതിനാൽ ഉത്തരമേഖല ഡിഐജി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
ഈ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സർക്കാരിന് അധികബാധ്യതയുണ്ടാക്കികൊണ്ടുള്ള നിയമനത്തെ ജയിൽ ജീവനക്കാരുടെ സംഘടനകളും എതിർക്കുകയാണ്. ഏഴു വർഷം സിക്കയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രദീപ്. നേരത്തെ ഐജിയായ പ്രദീപിന് താൽക്കാലിക സ്ഥാനകയറ്റം നൽകാനുള്ള നീക്കവും വിവാദമായിരുന്നു.
സിക്കക്ക് പൂർണ ചുമതലയുള്ള ഉദ്യോഗസ്ഥനില്ലാത്തതിനാൽ പരിചയ സമ്പന്നായ ഒരു ഉദ്യോഗസ്ഥൻറെ സേവനം ഉപയോഗിക്കാൻ മാത്രമായിരുന്നു ശുപാർശ യെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam