
ബെംഗളൂരു: കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരായ അഴിമതി ആരോപണത്തിൽ അസാധാരണ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് റെയ്ഡിനിടെ കണ്ടെത്തിയ രേഖകൾ ലോകായുക്തയ്ക്ക് കൈമാറാനാണ് ഇഡിയുടെ നീക്കം. കൈക്കൂലി സംബന്ധിച്ച രേഖകളും തെളിവുകളും ലോകായുക്തയ്ക്ക് കൈമാറി അന്വേഷണം ആവശ്യപ്പെടും.
അഴിമതി ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം നടത്തുന്നതിന് ഇഡിക്കുള്ള പരിമിതികൾ കണക്കിലെടുത്താണ് ലോകായുക്തയെ സമീപിക്കുന്നതെന്നാണ് സൂചന. പിഡബ്ല്യൂഡി കരാർ അനുവദിക്കുന്നതിനായി മന്ത്രി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഭാരത് വാണിജ്യ ഈസ്റ്റേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മന്ത്രിക്ക് കൈക്കൂലി നൽകിയതെന്നും ഇഡി ആരോപിക്കുന്നു.
കൈക്കൂലിയായി ലഭിച്ച പണം വിദേശത്ത് നിക്ഷേപിക്കാൻ മന്ത്രി ശ്രമിച്ചുവെന്നും ഇഡി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ലോകായുക്തയ്ക്ക് കൈമാറും.ഇഡിയുടെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഡയറക്ടർ രാഹുൽ നവീൻ ഇന്ന് ബെംഗളൂരുവിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി കേസിലെ തുടർനടപടികൾ ചർച്ച ചെയ്യും. ബെംഗളൂരുവിലെ മറ്റ് ഹൈപ്രൊഫൈൽ കേസുകളിലെ അന്വേഷണ പുരോഗതിയും തുടർനടപടികളും യോഗത്തിൽ വിലയിരുത്തുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam