
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഉച്ചയോടെ അന്തിമഫലം വ്യക്തമായേക്കും. ഇക്കുറി ആറ് മണിക്കൂറാണ് വോട്ടെടുപ്പിനായി അധികം അനുവദിച്ചത്.
ഇറാന്‍ പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് തുടങ്ങിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പന്ത്രണ്ട് മണിയ്‌ക്കാണ്. ആഭ്യന്തരമന്ത്രാലയം ഇക്കുറി ആറ് മണിക്കൂറാണ് വോട്ട് രേഖപ്പെടുത്താന്‍ അധികം അനുവദിച്ചത്. പോളിംഗ് പൂര്‍ത്തിയായതിന് ശേഷവും പല ബൂത്തുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോളിംഗ് അവസാനിച്ചയുടന്‍ തന്നെ വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞു. മിതവാദിയായി അറിയപ്പെടുന്ന നിലവിലെ പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇസ്ലാം പുരോഹിതനും യാഥാസ്ഥിതിക വാദിയുമായ ഇബ്രാഹിം റെയ്സിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കനത്ത പോളിംഗ് റുഹാനിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തുന്നത്. 1985ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നിലവിലുള്ള പ്രസിഡന്‍റുമാര്‍ ജയിച്ച ചരിത്രമാണ് ഇറാനിലുള്ളത്. 50 ശതമാനത്തിലധികം വോട്ടുനേടാന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ഈ മാസം 26ന് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam