കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടികൊണ്ട് പോയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. 18 വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്ന് വ്യക്തമാക്കിയാണ് ഈറോഡ് ജില്ലാകോടതി ഉത്തരവ്.
ഈറോഡ്: കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടികൊണ്ട് പോയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. 18 വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്ന് വ്യക്തമാക്കിയാണ് ഈറോഡ് ജില്ലാകോടതി ഉത്തരവ്. രണ്ടായിരം ജൂലൈ മുപ്പതിനാണ് രാജ്കുമാറെ വീരപ്പന്‍ തട്ടികൊണ്ട് പോയത്.108 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചനം സാധ്യമായത്.വിരപ്പനും കൂട്ടാളികളായ ഗോവിന്ദനും രംഗസ്വാമിയും പ്രത്യേക പൊലീസ് സംഘത്തിന്‍റെ വെടിയേറ്റ് 2004ല്‍ കൊല്ലപ്പെട്ടിരുന്നു.രാജ്കുമാര്‍ 2006 ഏപ്രിലിലും അന്തരിച്ചു.
തലവാടിയിലെ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും ചേര്‍ന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നത്. രാജ്കുമാറിനെ കൂടാതെ മരുമകന്‍ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. സെപ്റ്റംബര്‍ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളില്‍ തടവില്‍വെച്ച ശേഷം നവംബറില്‍ മോചിതരാക്കുകയായിരുന്നു. വീരപ്പന്‍, അടുത്ത അനുയായികളായ ചന്ദ്ര ഗൗഡ, സേത്തുക്കൂടി ഗോവിന്ദന്‍ എന്നിവരടക്കം പതിനാല് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്.
2004 ഒക്ടോബര്‍ 18ന് നടന്ന ഓപ്പറേഷന്‍ കൊക്കൂണിലൂടെയാണ് വീരപ്പനെ കൊലപ്പെടുത്തുന്നത്. ചന്ദ്ര ഗൗഡയും ഗോവിന്ദനും ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ രമേശ് ഇപ്പോഴും ഒളിവിലാണ്. 42 സാക്ഷികള്‍, 52 രേഖകള്‍, തോക്ക് ഉള്‍പ്പെടെയുള്ള 31 തൊണ്ടിമുതല്‍ തുടങ്ങിയവയായിരുന്നു കേസിലെ തെളിവുകള്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്കുമാറിന്റെ ഭാര്യ പര്‍വതാമ്മയെ സാക്ഷിമൊഴി നല്‍കാത്തതും കോടതി ചോദ്യം ചെയ്തു.