ത്രിപുരയിൽ സിപിഎം റാലിക്ക് നേരെ ആക്രമണം; നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു

By Web TeamFirst Published Oct 28, 2018, 12:24 PM IST
Highlights

റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിക്കിടെ ഒരു സംഘം ആളുകൾ പാർട്ടി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. 25ഒാളം ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്.

അഗർതല: തെക്കൻ ത്രിപുരയിൽ സിപിഎം റാലിക്കിടെ ആക്രമണം. 20ഒാളം പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു. ബെലോണിയ ടൗണിൽ ശനിയാഴ്ച്ചായിരുന്നു സംഭവം.

റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിക്കിടെ ഒരു സംഘം ആളുകൾ പാർട്ടി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. 25ഒാളം ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നതായി പൊലീസ് സൂപ്രണ്ട് ജയ് സിംഗ് മീന പറഞ്ഞു. 

ബിജെപിയാണ് അക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് ആക്രമണം നടത്തിയത്. തെക്കൻ ത്രിപുര ജില്ലാ സെക്രട്ടറി ബസുദേവ് മജൂംദാർ, ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ജില്ലാ കൗൺസിൽ (ടിടിഎഎഡിസി) പരിക്ഷിത് മുരസിംഗ് എന്നിര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.. സംഭവത്തിൽ പൊലിസിൽ പരാതി നൽകിയതായി ബെലോണിയ സബ് ഡിവിഷൻ സെക്രട്ടറി തപാസ് ദത്ത പറഞ്ഞു. 

അതേസമയം സിപിഐഎമ്മിന്റെ ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. വ്യാജവും, അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അശോക് സിൻഹ പറ‍ഞ്ഞു. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുക എന്നത് ബിജെപിയുടെ സംസ്കാരമല്ല, പരിസരവാസികൾ അവരെ ആക്രമിച്ചതിൽ പാർട്ടിക്കൊന്നും ചെയ്യാനില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു. 
  

click me!