
റായ്പൂർ: ഛത്തീസ്ഗഡിൽ സിപിഐ പ്രവർത്തകനെ നക്സലുകൾ ക്രൂരമായി അടിച്ച് കൊന്നു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് സംഭവം. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ ഭാര്യ ബോദ്കോ ഗ്രാമ പഞ്ചായത്ത് അംഗവും വാർഡ് മെമ്പറുമാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കല്‍മു ധുര്‍വയെ വടികളുപയോഗിച്ച് ഒരു കൂട്ടം നക്സലുകൾ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ ഗ്രാമീണർ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സന്നാഹങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നവംബര്‍ 12-ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുഖ്മയിലെ കെന്റ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്.
മറ്റ് നക്സൽ ബാധിത പ്രദേശങ്ങളായ ബസ്തർ, കങ്കർ, ബീജാപ്പൂർ, ദന്തേവാഡ, നാരായൺപുർ, കൊൻഡഗോൺ, രാജ്നന്ദഗോൺ എന്നിവിടങ്ങളിലും നവംബർ 12ന് വോട്ടെടുപ്പ് നടക്കും. നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടതാണ് കെന്റയും. ബാക്കി 72 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബർ 20നും വോട്ടെണ്ണൽ ഡിസംബർ 11നും നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam