
ദില്ലി: തെരഞ്ഞെടുപ്പ് നയം ചർച്ച ചെയ്യാനുള്ള സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തുടങ്ങും. പശ്ചിമബംഗാളിൽ കോൺഗ്രസ് സഹകരണത്തിനുള്ള വാതിൽ പൂർണ്ണമായും അടയ്ക്കാതെ സിപിഎം. ലോക്സഭാ ചിത്രം തെളിഞ്ഞ ശേഷം പശ്ചിമബംഗാളിലെ സഖ്യം ആലോചിക്കുമെന്ന് സിപിഎം വ്യക്തമാക്കി.
പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഹകരണം എന്ന നിലപാടിൽ സംസ്ഥാന ഘടകം ഉറച്ചു നില്‍ക്കുന്നു എന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തിലും ഇക്കാര്യത്തിലെ ഭിന്നത മാറിയിട്ടില്ല. കോൺഗ്രസുമായി സഹകരണവും പാടില്ല എന്ന നയം പാർട്ടി കോൺഗ്രസ് തിരുത്തിയെഴുതിയെങ്കിലും നിലപാടിൽ കാരാട്ട് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ മാസം ചേർന്ന പിബിയിലും ഭിന്നത പ്രകടമായി. ഇതേതുടർന്ന് കേന്ദ്രകമ്മിറ്റിക്കു മുമ്പാകെ വയ്ക്കാനുള്ള നിർദ്ദേശം അവയിലബിൾ പിബി വീണ്ടും ചേർന്നാണ് തയ്യാറാക്കിയത്. പാർട്ടി കോൺഗ്രസ് നയത്തിന് അനുസരിച്ച് ഓരോ സംസ്ഥാനത്തും സഖ്യം ആലോചിക്കണം എന്ന നിർദ്ദേശമാകും പിബി നാളെ കേന്ദ്രകമ്മിറ്റിക്കു മുമ്പാകെ വയ്ക്കുക. പശ്ചിമബംഗാളിൽ ചിത്രം തെളിഞ്ഞ ശേഷം നയം ആലോചിക്കാം എന്നതാണ് നേതാക്കൾക്കിടയിലെ ധാരണ.
നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലേ ദേശീയ രംഗത്ത് ആര് എവിടെ നില്‍ക്കും എന്ന് വ്യക്തമാകൂ എന്ന് നേതാക്കൾ പറയുന്നു. പികെ ശശിക്കെതിരായ പരാതിയിൽ തീരുമാനം വരാത്തതിനാൽ കേന്ദ്രകമ്മിറ്റി ചർച്ച നടത്തില്ല. ശബരിമല വിധിക്കു ശേഷമുള്ള സാഹചര്യം സംസ്ഥാനഘടകം റിപ്പോർട്ടു ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam