
കൊച്ചി: അച്ഛന്‍ മരിച്ചിട്ടും മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ പോലുമാകാതെ എറണാകുളം പനങ്ങാട്ടെ ഒരു കുടുംബം. ചുറ്റുമുള്ള സ്ഥലം സ്വകാര്യവ്യക്തി വില്ലകള്‍ പണിയാനായി മണ്ണിട്ട് ഉയര്‍ത്തിയതോടെ വീട് വെള്ളക്കെട്ടിലായതാണ് ദുരവസ്ഥയ്ക്ക് കാരണം. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുണ്ടായിട്ടും വെള്ളക്കെട്ട് പരിഹരിക്കാന്‍ പഞ്ചായത്ത് നടപടിയെടുത്തിട്ടില്ല
എറണാകുളം കുമ്പളം പഞ്ചായത്ത് മങ്ങാട്ടിച്ചിറയിലെ പ്രഭാകരന്റെ മകന്‍ പ്രമോദിന്റെ വാക്കുകളാണിത്. അച്ഛന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാനാകാത്തതിന്റെ ദുഖം. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ ചെളിയില്‍ പുതഞ്ഞുപോകുന്ന ഈ വഴി മാത്രം. അതും അയല്‍വീട്ടിലെ പറന്പിലൂടെ. ചെന്നെത്തുന്നതോ വെള്ളക്കെട്ടിന് നടുവിലെ ഈ വീട്ടിലേക്ക്. ചുറ്റും ചെളി നിറഞ്ഞ് ആര്‍ക്കും കടന്നുവരാനാകാത്ത അവസ്ഥ.
ഒടുവില്‍ സമീപത്തെ പറന്പില്‍ പൊതുദര്‍ശനത്തിന് താത്കാലിക സൗകര്യമൊരുക്കി ചടങ്ങുകള്‍ നടത്തേണ്ടിവന്നു മക്കള്‍ക്ക്. സ്വകാര്യവ്യക്തി വില്ലകള്‍ പണിയാനായി ചുറ്റുമുള്ള സ്ഥലം വാങ്ങി മണ്ണിട്ട് ഉയര്‍ത്തിയെന്ന് ഇവര്‍ പറയുന്നു. വീട് താഴ്ചയിലായതോടെ വെള്ളക്കെട്ട് തുടങ്ങി. കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
വീട് നില്‍ക്കുന്ന സ്ഥലം മണ്ണടിച്ച് ചുറ്റുമുള്ള സ്ഥലത്തിന്റെ അതേ നിരപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. പക്ഷേ ഇതുവരെ ഒന്നും നടന്നിട്ടില്ല. വീട്ടിലേക്ക് തങ്ങളുടെ ഭൂമിയിലൂടെ വഴി ഇല്ലായിരുന്നുവെന്നും വെള്ളക്കെട്ടിന് കാരണം തങ്ങളല്ലെന്നുമാണ് വില്ലകള്‍ പണിയുന്ന സ്വകാര്യവ്യക്തിയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam