
മതസ്‌പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച്, മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ മൊഴിയെടുക്കും. അതേസമയം കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ് സെന്‍കുമാര്‍.
പ്രത്യേക മതവിഭാഗത്തിതെതിരെ ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ചിന് കീഴിലുളള സൈബര്‍ പൊലീസ് കേസ്സെടുത്തത്. മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പരാമാര്‍ശം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമനം 153(എ), ഐ.ടി നിയമം എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വ്യക്തമായ നിയമോപദേശ പ്രകാരമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നടപടി.
അടുത്ത ഘട്ടമെന്നോണം അന്വേഷണ സംഘം സെന്‍കുമാറിന്റെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും. എന്നാല്‍ ഇതിനെ നിയമപരമായി നേരിടാനാണ് മുന്‍ പൊലീസ് മേധാവിയുടെ നീക്കമെന്നറിയുന്നു. തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നെന്നാണ് സൂചന. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനം വിവാദമായതോടെ, തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് അഭിമുഖമെന്ന് കാട്ടി സെന്‍കുമാര്‍ നേരത്തെ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പത്രാധിപര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ പകര്‍പ്പും ലേഖകന്‍ നല്‍കിയ മറുപടിയും പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സെന്‍കുമാറിന്റെ നീക്കം. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ലേഖകന്റെയും പത്രാധിപരുടെയും മൊഴിയുമെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam