
പത്തനംതിട്ട: ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. ഓണ്‍ലൈനില്‍ നവമിക്കെതിരെ തെറിയഭിഷേകവും അസഭ്യപ്രചരണവും നടക്കുകയാണ്. നവമിയുടെ സഹോദരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
സംഘപരിവാര്‍ അനുകൂലികളാണ് ആര്‍ത്തവത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്ന പേരില്‍ നവമിയുടെ ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണങ്ങള്‍ തുടങ്ങിയത്. നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളെജില്‍നിന്ന് പുറത്താക്കിയെന്ന് വ്യാജവാര്‍ത്തയാണ് ഫോട്ടോ സഹിതം സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആദ്യം നല്‍കിയത്.
പിന്നീടാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി നവമിയുടെ അനുജത്തി ലക്ഷ്മിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. നവമിയേയും ലക്ഷ്മിയേയും കൊല്ലുമെന്നായിരുന്നു ഭീഷണി.
ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ആദ്യം ആര്‍ത്തവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ചാണ് നവമി ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത്. ഇതിനെതിരെയും സൈബര്‍ അക്രമികള്‍ രംഗത്തെത്തുകയായിരുന്നു.
വ്യാപകമായ വിമര്‍ശനമാണ് ഇതില്‍ സോഷ്യല്‍ മീഡിയയില്‍നിന്നുണ്ടാകുന്നത്. ആര്‍എസ്എസ് അതിക്രമത്തെ അപലപിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. നവമിയും ആര്‍എസ്എസ് അതിക്രമത്തെ സൂചിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
പോസ്റ്റ് ഇങ്ങനെ
ഭഗത് സിംഗ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ് എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർ എസ് എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്‌സും എല്ലാരും വായിച്ചിട്ടുണ്ടാകും.
(ഇങ്ങനെ കമന്റ് ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർ എസ് എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർ എസ് എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർ എസ് എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ് തെളിയിക്കുന്നത് )
എന്റെ പ്രൊഫൈൽഉം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റർകളും നല്ല രീതിയിൽ ആർ എസ് എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങൾ കൊണ്ട് സംവാദിക്കാമെങ്കിൽ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ.ചില ആർ എസ് എസ് കാരൊക്കെ കമന്റ് ചെയ്ത കണ്ടു പോസ്റ്റ് മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്ത് ആഭാസത്തരത്തിൽ ഉള്ള കമന്റ്‌ന് ഇടുമ്പോൾ ഞാൻ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടിൽ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല.സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവർക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവർക്കേ മാന്യമായി സംസാരിക്കാൻ അറിയുള്ളു.
കമന്റ് ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലിൽ ഇരിക്കുന്ന ദേവിയുടെ കൽപ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാർത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാൻ പഠിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam