
തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം രൂപം കൊള്ളുന്ന ന്യൂന മര്‍ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ പരമാവധി സംഭരണ ശേഷിയോട് അടുത്ത് സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും. കാലാവസ്ഥ പ്രവചനം പോലെ മഴ പെയ്താല്‍ അണക്കെട്ടുകള്‍ തുറന്നു വിടേണ്ടി വരുമെന്നാണ് വിവിധ ജില്ലാഭരണകൂടങ്ങള്‍ വിശദമാക്കുന്നത്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കൺട്രോൾ റൂമുകൾ തുറന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണ ശേഷിയുടെ 82 ശതമാനമാണ് നിലവിലെ ജലനിരപ്പായ 2387.74 അടി. മുല്ലപ്പെരിയാറില്‍ 127.5 അടിയെത്തിയിട്ടുണ്ട് ജലനിരപ്പ്. അനയിറങ്കലില്‍ പരമാവധി സംഭരണശേഷിയുടെ അടുത്തെത്തിയിട്ടുണ്ട് ജലനിരപ്പ്. മാട്ടുപ്പെട്ടി ഡാമില്‍ നിന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് രണ്ടു ഷട്ടറുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.
115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 30 സെന്റിമീറ്റർ വീതം ഉയർത്തുന്നതിനാല്‍ കൽപ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പരമാവധി സംഭരണ ശേഷിയോട് അടുത്തതോടെ മംഗലം ഡാമിന്റെ നാലു ഷട്ടറുകള്‍ വഴി അഞ്ചുസെന്റിമീറ്റര്‍ വെള്ളമാണ് നിലവില്‍ ഒഴുക്കി കളയുന്നത്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ ശക്തമായതിനാല്‍ നെല്ലിയാമ്പതിയിലേക്കുള്ല വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിച്ചുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam