
എറണാകുളം: എറണാകുളം കോതമംഗലത്ത് കിണറ്റിൽ നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തോടൊപ്പം രണ്ട് കസേരകളും കിണറ്റിൽ നിന്ന് കിട്ടിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ഇതിനിടെ മരിച്ചത് നെല്ലിക്കുഴി പൊൻമലക്കുന്നേൽ തങ്കച്ചൻ എന്ന ജോസഫാണെന്ന് തിരിച്ചറിഞ്ഞു. തങ്കച്ചന്‍റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയായി തങ്കച്ചനെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. വീട്ടിൽ പറയാതെ നിരന്തരം യാത്രകൾ നടത്തുന്നതിനാൽ തങ്കച്ചനെ കാണാനില്ലെന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നില്ല. കോതമംഗലം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹത്തിനൊപ്പം കസേരകളും കണ്ടെത്തിയത് പൊലീസിനെയും നാട്ടുകാരെയും സംശയത്തിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പാറേപ്പടിയിലുള്ള ഒരാളുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച തങ്കച്ചൻ രണ്ട് പഴയ കസേരകൾ വാങ്ങിയിരുന്നെന്ന് വ്യക്തമായി. ഇതുമായി വീട്ടിലേക്ക് വരും വഴി കാൽവഴുതി തങ്കച്ചൻ കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam