
കാസര്‍കോട്: പൊതു സ്ഥലത്ത് മദ്യപിച്ചെന്ന പരാതിയിൽ കാസർകോഡ് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ ചൗക്കി സ്വദേശി സന്ദീപ് ആണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയിലെടുക്കുന്നതിനിടയിലും വാഹനത്തിൽ വച്ചുമുള്ള പൊലീസ് മർദ്ദനമാണ് സന്ദീപിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
വൈകിട്ട് അറുമണിയോടെയായിരുന്നു സന്ദീപ് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.കടന്തക്കാട്ടെ സര്‍ക്കാര്‍ വിത്ത് കൃഷിത്തോട്ടത്തില്‍ ഇരുന്ന് മദ്യപിക്കുന്നുവെന്ന കൃഷി ഓഫീസറുടെ പരാതിയിലായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പൊലീസിനെ കണ്ട് ഭയന്നോടിയ സംഘത്തെ ഓടിച്ചിട്ടാണ് ബലപ്രയോഗത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വഹനത്തില്‍വച്ച് കുഴഞ്ഞുവീണ നിലയില്‍ പൊലീസ് തന്നെയാണ് സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കസ്റ്റഡിയില്‍ വച്ച് സന്ദീപിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചിലും വയറിലും ചവിട്ടിയെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കസ്റ്റഡിയില്‍ സന്ദീപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ജീപ്പില്‍ കുഴഞ്ഞുവീണ സന്ദീപിനെ ഉടൻ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപെട്ട് ബി ജെ പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ലോക്കപ്പിലും കസ്റ്റഡിയിലും മര്‍ദ്ദിക്കുന്നുവെന്ന് കാസര്‍കോഡ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തേയും പരാതി ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam