എരുമപ്പെട്ടിയിലേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് പോലീസ്. വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.
തൃശ്ശൂർ: തൃശ്ശൂർ എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറ പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അസ്ഥികൂടം സ്ത്രീയുടേതെന്ന് ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞു. വർഷങ്ങളായി വാടകയ്ക്ക് നൽകുകയായിരുന്ന വീട്ടിൽ ഇതുവരെ താമസിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. എരുമപ്പെട്ടിയിലേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് പോലീസ്. വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.
40 നും 45നും ഇടയിൽ പ്രായമുള്ള 153 സെന്റീമീറ്റർ ഉയരമുള്ള സ്ത്രീയുടേതെന്നാണ് കണ്ടെത്തൽ. പായയിൽ പൊതിഞ്ഞ നിലയിൽ ഉണ്ടായിരുന്ന അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ഏലസ്സിൽ അറബി വാക്കുകൾ എഴുതിയിട്ടുണ്ട്. ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ടുവർഷത്തിനിടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിട്ടുള്ളത് 6 കുടുംബങ്ങൾ. പലപ്പോഴായി ഇതര സംസ്ഥാന തൊഴിലാളികളും വാടകയ്ക്കെത്തിയിട്ടുണ്ട്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും, കൃത്യത്തിന് പിന്നിൽ മലയാളി തന്നെ എന്നാണ് പോലീസ് നിഗമനം. ഇവിടെ പലപ്പോഴായി വാടകയ്ക്ക് എത്തിയ സ്ത്രീകൾ നിലവിൽ എവിടെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒരാൾ ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. കൂറ്റനാട് സ്വദേശിയായ ഇയാൾ മരണപ്പെട്ടിരുന്നു. ഇയാൾ വിവാഹം ചെയ്ത സ്ത്രീകളെക്കുറിച്ചും പൊലീസ് അന്വേഷണം നീളുന്നുണ്ട്. ഫോറൻസിക് സംഘത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കൂടുതൽ പരിശോധനയിലൂടെ മരണകാരണം അടക്കം വ്യക്തമാകും. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം കണ്ടെത്തുന്നതും നിർണായകമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് എരുമപ്പെട്ടിയിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയത്. മണ്ണിട്ട് മൂടിയ കുഴി, മണ്ണ് കുഴച്ച് തേച്ച് അടച്ച നിലയിൽ ആയിരുന്നു. കുന്നംകുളം എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

