പ്രതിഷേധം കൊണ്ട് മൂല്യ നിർണയം നടത്താതെ മടങ്ങി എങ്കിൽ അത് അപമാനകരം ആയിരുന്നേനെ. ആരുടെ വിധി നിർണയം ആണ് റദ്ദാക്കിയത് എന്ന് വാർത്ത കുറിപ്പിൽ പറയാത്ത സാഹചര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ദീപ പ്രതികരിച്ചു.
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ താനുള്‍പ്പെട്ട ജൂറി നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതായി അറിയില്ലെന്ന് ദീപ നിശാന്ത്. തന്നെ എല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് മടങ്ങിയത്. പ്രതിഷേധം കൊണ്ട് മൂല്യ നിർണയം നടത്താതെ മടങ്ങി എങ്കിൽ അത് അപമാനകരം ആയിരുന്നേനെ. ആരുടെ വിധി നിർണയം ആണ് റദ്ദാക്കിയത് എന്ന് വാർത്ത കുറിപ്പിൽ പറയാത്ത സാഹചര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയാണ് ഉപന്യാസ മൂല്യനിര്‍ണയം റദ്ദ് ചെയ്തതത്. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി. മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി കവിതാമോഷണ വിവാദത്തിലകപ്പെട്ട ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
ദീപാ നിശാന്ത് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നതിനെതിരേ കെഎസ്യു രേഖാമൂലം വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.