
ദില്ലി: റഫാൽ ഇടപാടില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. അനിൽ അംബാനിയെ തെരഞ്ഞെടുത്തതിൽ ഒരു പങ്കുമില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പങ്കാളി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് യുപിഎ സർക്കാരെന്നും വിശദീകരണം. ദസോൾട്ട് യുപിഎ ഭരണകാലത്ത് മുകേഷ് അംബാനിയുടെ കമ്പനിയുമായി ധാരണയുണ്ടാക്കിയിരുന്നു എന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടേത് തരംതാണ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ലോകാരാധ്യനായ നേതാവിനെ കള്ളന്‍ എന്ന് വിളിച്ചു. മുമ്പൊരിക്കലും ഒരു നേതാവും ചെയ്യാത്തതെന്നും വിമര്‍ശനം. ഇന്ത്യയില്‍ അഴിമതിയുടെ ഉത്ഭവം നെഹ്റു കുടുംബത്തില്‍ നിന്നെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നരേന്ദ്രമോദി മോഷ്ടാവെന്നാണ് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി തുറന്നടക്കുകയായിരുന്നു. മോദിയുമായി ചര്‍ച്ച നടത്തിയ ഫ്രാന്‍സ്വ ഒലോങ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത് ഗൗരവപരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ വിഷയത്തില്‍ നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.
രാജ്യത്തിന്‍റെ കാവല്‍ക്കാരനെന്ന് സ്വയം പറയുന്ന മോദി ഇപ്പോള്‍ കള്ളനാണെന്ന് തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് വന്നാല്‍ റഫാല്‍ ഇടപാട് റദ്ദാക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റഫാല്‍ ഇടപാടില്‍ റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി.
അതേസമയം, റഫാല്‍ ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു റഫാൽ വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ.
അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ ഒലാങ്ങ് വെളിപ്പെടുത്തി. പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാൻ കഴിയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്. ദസോള്‍ട് കമ്പനിക്ക് അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്വ ഒലോങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam