ശബരിമല കയറാൻ തയ്യാറെന്ന് മാധ്യമപ്രവർത്തക; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു

By Web TeamFirst Published Oct 11, 2018, 9:09 PM IST
Highlights

ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് ശബരിമല വിഷയത്തെക്കുറിച്ച് അറിയുന്നത്. ശബരിമല ക്ഷേത്രം സന്ദർശിക്കണമെന്ന് തീരുമാനിച്ചതും അങ്ങനെയാണ്. 

ശബരിമല കയറാൻ തയ്യാറെന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീർ സ്വദേശിനിയായ മാധ്യമപ്രവർത്തക ശിവാനി സ്പോലിയ. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശബരിമല വിഷയത്തിൽ ധീരമായ നിലപാടെടുത്ത പിണറായി വിജയനെ അഭിനന്ദിച്ചും മല കയറാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചും ശിവാനി കുറിപ്പിട്ടിരിക്കുന്നത്. ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. 

മാധ്യമങ്ങളിലൂടെയാണ് ശബരിമല വിഷയത്തെക്കുറിച്ച് അറിയുന്നത്. ശബരിമല ക്ഷേത്രം സന്ദർശിക്കണമെന്ന് തീരുമാനിച്ചതും അങ്ങനെയാണ്. സമൂഹത്തോടുള്ള ഭയം നിമിത്തം ശബരിമല കയറാൻ മടിക്കുന്ന സ്ത്രീകൾക്ക് മുൻ​ഗാമിയാകുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും ഇവർ‌ ഫേസ്ബുക്കിൽ കുറിക്കുന്നു. ശബരിമല കയറാനുള്ള എല്ലാ പിന്തുണയും സം​രക്ഷണവും തനിക്കും അതുപോലെ മറ്റ് സ്ത്രീകൾക്കും നൽകണമെന്ന അഭ്യർത്ഥനയോടെയാണ് ശിവാനി തന്റേ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ പരിഭാഷ:

ബഹുമാനപ്പെട്ട പിണറായി വിജയൻ സർ,

''ഞാൻ ശിവാനി സ്പോലിയ. ജമ്മു കാശ്മീർ സ്വദേശിനിയാണ്. ദില്ലിയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്കൊപ്പം നിന്ന അങ്ങ് അഭിനന്ദനമർഹിക്കുന്നു. ആചാരങ്ങളുടെ പേരിൽ കാലാകാലങ്ങളായി സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങൾക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു.

സുപ്രീം കോടി വിധി കേരളത്തിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ നിന്നും അറിയുന്നുണ്ടായിരുന്നു. ശബരിമല ക്ഷേത്രം സന്ദർശിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തിൽ‌ സ്ത്രീകൾക്ക് എന്റെ പിന്തുണ അറിയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് മുൻ​ഗാമിയാകാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സർക്കാരിനൊപ്പമാണ് ഞാനും.

പൂഞ്ഞാർ എംഎൽഎ  പി.സി. ജോർജ്ജിനെപ്പോലെ ചിലർ സുപ്രീം കോടതി വിധിയ്ക്കെതിരാണ് എന്ന് മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് ശബരിമല കയറാൻ എത്തുമ്പോൾ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാൻ‌ അഭ്യർത്ഥിക്കുന്നു. എനിക്ക് മാത്രമല്ല അവിടെ എത്താൻ ആ​ഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്. ''

 

 

click me!