മുഖ്യമന്ത്രിക്കെതിരായ ജാതീയാധിക്ഷേപം : മാപ്പു പറഞ്ഞ് ശബരിമല സമര വനിത

By Web TeamFirst Published Oct 11, 2018, 8:10 PM IST
Highlights

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി ചെറുകോൽ സ്വദേശിനി മണിയമ്മ.

തിരുവനന്തപുരം:  ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി ചെറുകോൽ സ്വദേശിനി മണിയമ്മ.  ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. 

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്.  ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍  ഈ അമ്മയോട് ക്ഷമിക്കണം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയില്‍ ആറന്മുള പൊലീസാണ് കേസ്സെടുത്തത്. 

 

യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നടത്തിയ സമരത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രയോഗവുമായി ചെറുകോൽ സ്വദേശിനി എത്തിയത്. 'ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് ഇവര്‍ നടത്തിയത്.  പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് മുഖ്യമന്ത്രിയെ ഇവര്‍ അസഭ്യം പറഞ്ഞത്. 

 

click me!