
ദില്ലി: വസന്ത് കുഞ്ചിൽ അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത് 19 കാരനായ മകന്‍ തന്നെയെന്ന് പൊലീസ്. പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് നിരന്തരം വഴക്ക് പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ രാവിലെയാണ് മിഥിലേഷ്, ഭാര്യ സിയ, മകള്‍ നേഹ എന്നിവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകന്‍ സൂരജിനെ കൈക്ക് പരിക്കേറ്റ നിലയില്‍ കിടപ്പുമുറിയുടെ വാതിലില്‍ കണ്ടെത്തുകയും ചെയ്തു. വീട്ടിലെ വസ്തുവകകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നതിനാല്‍ മോഷണ ശ്രമം എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ,സൂരജ് തന്നെയാണ് കൊല നടത്തിയതെന്ന് മനസിലായതെന്ന് പൊലീസ് പറയുന്നു. പഠനത്തില്‍ ശ്രദ്ധിക്കാതെ കറങ്ങി നടക്കുന്നതിന് അച്ഛന്‍ നിരന്തരം വഴക്കു പറയുന്നതാണ് ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജ് പൊലീസിന് മൊഴി നല്‍കി.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സൂരജ് പരീക്ഷയും എഴിതിയിരുന്നില്ല. ഇതേ ചൊല്ലി കൊലപാതകത്തിന് തലേന്ന് അച്ഛന് സൂരജിനെ തല്ലി. തുടര്‍ന്ന് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ പോയ സൂരജ് വലിയ കത്തി വാങ്ങി വീട്ടില്‍ മടങ്ങിയെത്തി. രാത്രി മൂന്ന് മണിക്ക് കിടപ്പ് മുറിയില്‍ കയറി അച്ഛനെയും അമ്മയേയും ആക്രമിച്ചു. തുടര്‍ന്ന് സഹോദരിയുടെ മുറിയിലെത്തി നേഹയേയും കൊലപ്പെടുത്തി.
തനിക്കെതിരെ നേഹ അച്ചനോട് പരാതി പറയുന്നതിനിലാണ് സഹോദരിയെയും ആക്രമിക്കാന്‍ കാരണം എന്നാണ് സൂരജിന്‍റെ മൊഴി. തുടര്‍ന്ന് മോഷണം ആണെന്ന് തെളിയിക്കാന്‍ വീട്ടിലെ വസ്തവകകള്‍ വാരിവലിച്ചിട്ടു. തുടര്‍ന്ന് സ്വയം കൈമുറിച്ച ശേഷം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. പ്രതിയ കോടതി റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam