
ചെന്നൈ; ചെന്നൈയില്‍ ഇന്നലെ പൊലീസ് കണ്ടെടുത്ത 45 കോടിയുടെ അസാധു നോട്ടുകള്‍ ബിജെപി നേതാവിന്റേത്. കോടമ്പാക്കത്തെ വസ്ത്രവ്യാപാരിയായ പ്രാദേശിക ബിജെപി നേതാവ് എംവി രാമലിംഗം ആന്‍ഡ് കമ്പനി ഉടമ ദണ്ഡപാണിയുടെ പക്കല്‍ നിന്നാണ് അസാധുവാക്കിയ 45 കോടിയുടെ നോട്ടുകള്‍ പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിലും കടയിലും പൊലീസ് പരിശോധന നടത്തിയത്.
കടകളിലെ വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലാണ് പിന്‍വലിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. പൊലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ യൂണിഫോം തയ്ച്ച് നല്‍കുന്നതിന് പുറമെ സിനിമ ഷൂട്ടിങ്ങിന് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം കൂടിയാണ് ഇയാളുടേത്.
അസാധുനോട്ടുകള്‍ മാറി നല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചില തമിഴ് സിനിമാ താരങ്ങള്‍ വഴിയാണ് ദണ്ഡപാണി മുമ്പ് അസാധുനോട്ടുകള്‍ മാറിയിരുന്നത്. പൊലീസ് വിവരം നല്‍കിയതനുസരിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam