ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് ദേവസ്വം സ്റ്റാൻഡിങ് കൗൺസലിനോട് നിയമോപദേശം തേടാനുള്ള തീരുമാനം എടുത്തത്.
തിരുവനന്രപുരം: യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് നൽകിയ മറുപടിയിൽ ദേവസ്വം ബോർഡ് നിയമോപദേശം തേടി. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് ദേവസ്വം സ്റ്റാൻഡിങ് കൗൺസലിനോട് നിയമോപദേശം തേടാനുള്ള തീരുമാനം എടുത്തത്.
യുവതീ പ്രവേശനത്തെത്തുടർന്നല്ല ശുദ്ധികലശം നടത്തിയത് എന്നായിരുന്നു തന്ത്രിയുടെ മറുപടി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് വ്യക്തമാക്കിയത്.
മുന്‍വിധിയോടെയാണ് തനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയതെന്നും നോട്ടീസ് നല്‍കും മുമ്പ് തന്നെ താന്‍ കുറ്റക്കാരനെന്ന് ദേവസ്വം കമ്മീഷണര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് ഗൗരവമേറിയ നീതി നിഷേധമാണെന്നും കണ്ഠര് രാജീവര് വിശദീകരണ കത്തില്‍ ആരോപിച്ചു.