
പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീർത്ഥാടകരെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദ്ദേശം. എല്ലാ ജില്ലാ എസ്പിമാർക്കും ഡിജിപി അടിയന്തര സന്ദേശം നൽകി. എല്ലാ ജില്ലകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ കേസ് എടുക്കാനും ഡിജിപി നിർദ്ദേശം നല്‍കി.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. ചേർത്തല സ്വദേശിയെ തടഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 50 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ശബരിമലയിലെത്തിയ ലിബി എന്ന യുവതിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. അതേസമയം,സുരക്ഷയില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് എത്താനാകാതെ നാല്‍പത്തഞ്ച് വയസ്സുളള ആന്ധ്രാ സ്വദേശി മാധവി മടങ്ങി.
അതിനിടെ, നിലയ്ക്കലില്‍ കൂടുതല്‍ പ്രതിഷേധകരെത്തുന്നു. 2000 ല്‍ അധികം പ്രതിഷേധകരെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാവിലെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും സ്ഥാപിക്കുകയാണ്. പൊലീസ് അഴിച്ചുമാറ്റിയ പന്തല്‍ വീണ്ടും കെട്ടുന്നതിന് അതേ പൊലീസ് സംഘം തന്നെ സാക്ഷിയായിരിക്കുകയാണ്.
നിരവധി പ്രതിഷേധകര്‍ എത്തുന്നതോടെ നിലയ്ക്കലിലേക്കും പമ്പയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നിരവധി ബസ്സുകളിലായി പ്രതിഷേധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ കൂടുതലും സ്ത്രീകളാണ്. എന്നാല്‍ 400 ന് താഴെ മാത്രം പൊലീസുകാരാണ് ഇവിടെ ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam