
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഐജിക്ക് നിർദ്ദേശം നൽകിയെന്ന് ഡിജിപി. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടില്ല. അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉന്നത തലത്തില്‍ നീക്കം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി എസ്പി അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണം തല്‍ക്കാലമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഐജിക്കാണ് അന്വേഷണത്തിന്‍റെ ഏകോപന ചുമതല. അദ്ദേഹം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ട സാഹചര്യമില്ല. താന്‍ ആ കേസ് റിവ്യൂ ചെയ്തിട്ടില്ല. കേസ് നല്ല രീതിയില്‍ മുന്നോട് പോകുന്നുണ്ടോ എന്ന കാര്യത്തില്‍ ഐജി തൃപ്തി അറിയിച്ചിട്ടുണ്ട് എന്നതേ പറയാനുള്ളൂവെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പികെ ശശി എംഎല്‍എക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ നിയമോപദേശം തേടിയതായും ഡിജിപി അറിയിച്ചു.
ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത് അട്ടിമറി ശ്രമമെന്ന് ആരോപിച്ച പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളും രംഗത്തെത്തി. ക്രൈംബ്രഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം ഡിജിപിയും ഐജിയും ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ഐജിയുടെയും ഡിജിപിയുടെയും നീക്കം. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നത്.
നിലവിലെ അന്വേഷണസംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണസംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഡിജിപിയുടെയും ഐജിയുടെയും ഇടപെടല്‍ സംശയാസ്പദമാണെന്നും കൊച്ചിയില്‍ സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച പിസി ജോർജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam