
തിരുവനന്തപുരം: പ്രതിരോധവകുപ്പിന്‍റെ തിരുവനന്തപുരത്തെ വക്താവായ ധന്യാ സനലാണ് ഇന്ന് 11.30 മണിയോടെ അഗസ്ത്യാർ യാത്ര പൂർത്തിയാക്കിയത്. ബേസ്ക്യാമ്പായ അതിരുമലയിൽ ഇന്നലെ തങ്ങിയ സംഘം രാവിലെ ഏഴ് മണിയോടെ മലകയറ്റം തുടങ്ങിയത്. ചെങ്കുത്തായ പാറകളും ദുർഘടമായ കാട്ടുവഴികളും താണ്ടി 6 കിലോമീറ്റർ പിന്നെയും ഉയരത്തിലേക്ക് നടന്നുകയറി.
നാലര മണിക്കൂറുകൊണ്ടാണ് ധന്യ അടക്കം 20 അംഗ സംഘം മുകളിലെത്തിയത്. നേട്ടം അവിസ്മരണീയമെന്നാണ് ധന്യയുടെ ആദ്യ പ്രതികരണം. ഒപ്പം നിന്നവർക്ക് നന്ദിയെന്നും ധന്യ പറഞ്ഞു. വൈകീട്ടോടെ തിരികെ ബേസ്ക്യാമ്പിൽ തിരിച്ചെത്തിയ സംഘം ഇന്ന് രാത്രി അവിടെ തങ്ങും. നാളെ അതിരാവിലെ തന്നെ മലയിറങ്ങാനാണ് തീരുമാനം.
മറ്റന്നാൾ പുറപ്പെടുന്ന സംഘത്തിലും മൂന്ന് വനിതകളുണ്ട്. ആകെ 100 വനിതകളാണ് അഗസ്ത്യാർകൂട യാത്രയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകൾക്ക് ഉണ്ടായിരുന്ന വിലക്ക് ഹൈക്കോടതിയാണ് രണ്ട് മാസം മുമ്പ് ചില വനിതാ സംഘടനകളുടെ ഹർജി പരിഗണിച്ച് നീക്കിയത്. പ്രതിഷേധമുണ്ടാകാനള്ള സാധ്യത കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam