
തിരുവനന്തപുരം:
സർക്കാരിന് മുന്നിൽ മുട്ടുമടക്കി സർക്കാർ ഡോക്ടർമാർ. നാലുദിവസമായി സർക്കാർ ഡോക്ടർമാർ നടത്തിയ സമരം പിൻവലിച്ചു.
ആര്‍ദ്രം പദ്ധതിയുമായി ഡോക്ടര്‍മാര്‍ സഹകരിക്കും. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നാല് ദിവസമായി നടത്തിവന്നിരുന്ന സമരം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
കെജിഎംഒഎ സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ സ്ഥലംമാറ്റാനും പ്രൊബേഷനിലുള്ളവരോട് വിശദീകരണം ചോദിക്കാനും സർക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ കടുത്ത സമ്മർദത്തിലായ കെജിഎംഒഎ ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി. ഐഎംഎ കൂടി ഇടപെട്ടതോടെ നീക്കങ്ങള്‍ക്ക് വേഗം കൂടിയത്.
ഇതോടെ കെജിഎംഒ സമരം അവസാനിപ്പിക്കാന്‍ തയ്യാറായി. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഡോക്ടർ ലീവ് എടുത്താൽ പകരം സംവിധാനം ഒരുക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ പരാതി പരിഹാര സമിതി രൂപികരിക്കാനും തീരുമാനമായും.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.
രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. കെ.ജി.എം.ഒ.എ. ഭാരവാഹികളായ ഡോ. റൗഫ് എ.കെ., ഡോ. ജിതേഷ് വി., ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam