
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുതെന്ന് ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുതിരവട്ടത്തു നിന്നും രണ്ടു തവണയാണ് വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം. വിനീഷിന് മാനസിക പ്രശനങ്ങൾ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷം കുടുംബത്തെ തീർത്തു കളയുമെന്ന് വിനീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വിനീഷ് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്ന് മാസം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ ഉച്ചയ്ക്ക് ശേഷം കോഴിക്കോടെത്തിക്കും. മുംബൈയിൽ നിന്നും ദുരന്തോ എക്സ്പ്രസിലാണ് പ്രതിയുമായുള്ള പ്രത്യേക അന്വേഷണ സംഘം എത്തുന്നത്. മെഡിക്കൽ കോളേജ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരും ഒരു സീനിയർ സിപിഒയും ഉൾപ്പെടുന്ന സംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.രണ്ട് മാസമായി മുംബൈയിൽ മീൻപിടുത്ത ബോട്ടിലെ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു വിനീഷ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ഇക്കഴിഞ്ഞ ഡിസംബർ 29നാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറി തുരന്ന് പ്രതി രക്ഷപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam