
ദില്ലി: താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ലെഫ്. ജനറല്‍ (റിട്ട) ഡി എസ് ഹൂഡ. 2016ല്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനായ ഹൂഡ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണമായി ഹൂഡ തന്നെ രംഗത്ത് വന്നത്.
രാജ്യസുരക്ഷ സംബന്ധിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും തിരിച്ചറിയാനും പരിഹരിക്കാനുമായി കോണ്‍ഗ്രസ് രൂപവത്കരിക്കുന്ന ടാസ്ക് ഫോഴ്സിന് ഹൂഡ നേതൃത്വം നല്‍കുമെന്നുള്ള സ്ഥിരീകരണം വ്യാഴാഴ്ച ലഭിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്.
പൊലീസില്‍ നിന്നും സെെന്യത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കോണ്‍ഗ്രസിന്‍റെ ടാസ്ക് ഫോഴ്സില്‍ അംഗങ്ങളായിരിക്കുക. രാജ്യസുരക്ഷ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടായിരിക്കും ഇവര്‍ തയാറാക്കുക.
ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ജനറല്‍ ആയിരുന്ന ഹൂഡ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാന്‍ഡറായി സേവനം അനുഷ്ഠിക്കുന്ന സമയത്താണ് പാകിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയത്. പിന്നീട് മിന്നലാക്രമണത്തിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹൂഡ പ്രതികരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam