
തിരുവനന്തപുരം: ബോക്സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്‍റെ സ്വന്തം അഭിമാന താരമാക്കി മാറ്റിയ മന്ത്രി ഇ പി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ഇത്തവണയും കായിക താരത്തിന്‍റെ പേര് പറഞ്ഞപ്പോഴാണ് മന്ത്രി ഇ പിക്ക് പിഴച്ചത്. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ എം വിജയന്‍റെ പേര് പറഞ്ഞപ്പോള്‍ ജയരാജന് തെറ്റിപ്പോയി.
ഐ എം വിജയന്‍ എന്നതിന് പകരം എം എന്‍ വിജയന്‍ എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. എം എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്. നേരത്തെ, ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്‍റെ അഭിമാന താരമാണെന്ന് ഇ പി പറഞ്ഞിരുന്നു.
ഒരു ചാനലിന് വന്ന പ്രതികരണത്തിലാണ് വലിയ അബദ്ധം പിണഞ്ഞത്. അന്ന് കായിക മന്ത്രി കൂടിയായിരുന്ന ജയരാജന് വന്ന നാക്കുപിഴ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായി. അടുത്ത കാലത്തായി കേരളത്തിലെ പല നേതാക്കള്‍ക്കും ഇങ്ങനെ നാക്ക് പിഴ സംഭവിക്കുന്നുണ്ട്.
ഹരിവരാസനത്തിന് പകരം ഗിരിവരാസനം എന്ന് ഒ രാജഗോപാല്‍ പറഞ്ഞത് പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു. മുസ്‍ലിം ലീഗ് യുവ നേതാവ് പി കെ ഫിറോസ് രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ മഹാത്മാഗാന്ധി ആണെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര അബദ്ധങ്ങളാണ് പ്രസംഗിച്ചത്.
സാമൂഹ്യ മാധ്യമങ്ങള്‍ ഈ വിഷയം ഇപ്പോഴും വിട്ടിട്ടില്ല. നാക്കുപിഴവുകള്‍ സംഭവിച്ച് ഏറ്റവുമധികം പഴി കേട്ടിട്ടുള്ളത് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കവേ അദ്ദേഹത്തിന് സംഭവിച്ച പിഴവുകള്‍ വെെറലായി മാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam