
കൊച്ചി: മെട്രോ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോ മാൻ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി. പ്രതിപക്ഷ നേതാവടക്കമുളളവർക്കും വേദിയിൽ ഇരിപ്പിടമില്ല. തീരുമാനം സ്വാഭാവികമാണെന്ന് ഇ.ശ്രീധരൻ പ്രതികരിച്ചു.
കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധരൻ ഇല്ലാത്തതാണ് ഏവരെയും അമ്പരപ്പിച്ചത്. ശ്രീധരനടക്കം 13 പേരെ വേദിയിൽ ഇരുത്തണമെന്നായിരുന്നു കെ എം ആർ എൽ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നൽകിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗതി മന്ത്രി തോമസ് ചാണ്ടി, കെ വി തോമസ് എം പി , മേയർ സൗമിനി ജയിൻ എന്നിവരെമാത്രം മാത്രം ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടികയ്ക്ക് അനുമതി നൽകയിത്.
മെട്രോ മാൻ ഇ ശ്രീധരൻ, കെ എം ആർ എൽ എംഡി ഏലിയാസ് ജോർജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എം എൽ എ പിടി തോമസ്. കേന്ദ്ര നഗരസവികസന സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. തനിക്ക് പരാതിയില്ലെന്നും തീരുമാനം സ്വാഭാവികമാണെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് കെ എം ആർ എൽ തയാറാക്കിയ പട്ടികയിലും ഉണ്ടായിരുന്നില്ല. ഇ ശ്രീധരനെ അടക്കമുളളവരെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam