
തിരുവനന്തപുരം: എടപ്പാൾ പീഡനം പുറത്തുകൊണ്ട് വരാൻ സഹായിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റിനെതിരെ പ്രതിപക്ഷവും കോടിയേരിയും. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പൊലീസ് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. മേലുദ്യോഗസ്ഥർ അറിയാതെയാണ് അറസ്റ്റെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ റിപ്പോർട്ടിന് ശേഷം തുടർനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടുപ്പാളിൽ തിയേറ്ററുടമയുടെ അറസ്റ്റിൽ സർക്കാറും പൊലീസും കടുത്ത സമ്മർദ്ദത്തിലാണുള്ളത്. ഇന്നലെ കെവിന്റെ കൊലയാണ് നിയമസഭയെ പ്രക്ഷപബ്ധമാക്കിയതെങ്കില്‍ ഇന്ന് നിയമസഭയിൽ പ്രതിപക്ഷം എടപ്പാൾ അറസ്റ്റ് ആയുധമാക്കി. കേസിൽ സർക്കാർ ഇരക്കൊപ്പം അല്ലെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷനേതാവ് ആരോപിച്ചു. കേസ് തേച്ചുമാച്ചുകളയാനാണ് ഭരണ സ്വാധീനം ഉപയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് സിപിഎമ്മും പൊലീസ് നടപടിയെ വിമർശിച്ചത്. ഇതോടെ മുഖ്യമന്ത്രി കൂടുതൽ സമ്മർദ്ദത്തിലായി. അതേ സമയം പൊലീസിനെ പൂര്‍ണമായി തള്ളാനൊ കൊള്ളാനോ മുഖ്യമന്ത്രി തയ്യാറായില്ല. നിയമവശം പരിശോധിക്കട്ടെ എന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. പൊലീസിനെതിരെ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ആദ്യം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ ഇറങ്ങിപ്പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam