
കൊല്ലം: കൊല്ലത്ത് വിവിധ വാഹന അപകടങ്ങളില്‍ എട്ട് മരണം. ആയൂരില്‍ ദേശീയ പാതയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരും ഡ്രൈവറും മരിച്ചു. പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചാണ് രണ്ട് യുവാക്കള്‍ മരിച്ചത്.
തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘമാണ് ആയൂരില്‍ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുൻഭാഗം ബസിനടയിലായി. നാട്ടുകാര്‍ എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ച് നാല് പേര്‍ മരിച്ചു. വടശേരിക്കര സ്വദേശികളായ സ്മിത, മിനി, ഇവരുടെ മക്കളായ വര്‍ഷ, അഞ്ജന, അഭിനജ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.
മിനിയുടെ മൃതദേഹം വെഞ്ഞാറമൂട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജിലും അഭിനജിന്‍റെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുണ്ട്. ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു
ഇന്ന് രാവിലെയാണ് കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചത്. പോസ്റ്റിലിടിച്ച് ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പോകുകയായിരുന്നു. വെളിനെല്ലൂര്‍ സ്വദേശികളായ അല്‍അമീൻ, ശ്രീക്കുട്ടൻ എന്നിവരാണ് മരിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam