
മലപ്പുറം: സുന്നി പള്ളികളിൽ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് സമസ്‌ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി കെ. ആലികുട്ടി മുസലിയാർ. കോടതി പറഞ്ഞാലും സ്ത്രീകളെ പള്ളിയിൽ കയറ്റില്ല. മുത്തലാഖ് ഓർഡിനൻസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനം.
ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ആലികുട്ടി മുസലിയാരുടെ പ്രതികരണം. മുസ്ലീം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് പുരോഗമന മുസ്ലീം സംഘടനകളുടെ തീരുമാനം.
ശബരിമല കേസിലെ പരമോന്നത നീതി പീഠത്തിന്‍റെ ഇടപെടലാണ് സുന്നിപള്ളികളിലെ വിവേചനത്തിനിരെ നിയമപരമായി പോരാടന്‍ പുരോഗമന മുസ്ലീം സംഘടനകള്‍ക്കുള്ള പ്രേരണ. ഭരണ ഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കി.
സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികള്‍ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാടറിയിക്കുമ്പോഴും സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ എപി സുന്നികള്‍ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam