ബ്രൂവറിയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം തള്ളിയ സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി.
തിരുവനന്തപുരം: ബ്രൂവറിയില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം തള്ളിയ സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി. അബ്കാരി നയം ബ്രൂവറി തുടങ്ങുന്നതിന് എതിരാണെന്ന് എക്സൈസ് വകുപ്പ് ആദ്യം പറഞ്ഞത്. രണ്ട് നിലപാടും എടുത്തത് ടി.പി രാമകൃഷ്ണന്‍.
ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം തള്ളിയ സര്‍ക്കാര്‍ ഇതേ കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ രണ്ട് വര്‍ഷത്തിന് ശേഷം അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.അബ്കാരി നയം എതിരല്ലെന്ന് പിന്നീട് പറയുകയായിരുന്നു. രണ്ട് നിലപാടും എടുത്തത് ഒരേ എക്സൈസ് മന്ത്രി തന്നെ. അനുമതി നിഷേധിച്ചതും നല്‍കിയതും ഒരേസ്ഥലത്ത് ബ്രൂവറി തുടങ്ങാനും. രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ബ്രൂവറി ലൈസൻസ് സര്‍ക്കാര്‍ റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എല്ലാം നിയമപരമെങ്കിൽ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു. ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളത്. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യമാണുള്ളത്. അനുമതി നൽകിയതെല്ലാം സ്വന്തക്കാർക്കാണ്.
സിപിഎമ്മിന്‍റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്സൈസ് വകുപ്പ് മാറി. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ നാണം കെട്ടപ്പോഴാണ് ലൈസൻസ് റദ്ദാക്കിയത്. ഞാൻ ചോദിച്ച 10 ചോദ്യങ്ങൾക്കു ഇപ്പോഴും മറുപടിയില്ല. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു.