
ദില്ലി: തെരെഞ്ഞെടുപ്പ് വേളകളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം നിന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്. നിധീഷ് കുമാറിന്റെ ജെഡിയുവിലൂടെയായിരിക്കും പ്രശാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. ഞായറാഴ്ച്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ബീഹാറിൽ നിന്നുള്ള തന്റെ പുതിയ യാത്രയെ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു. 2014ല്‍ മോദിയെയും 2015ല്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടയിൽ തെരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങൾ മെനയുന്നതിൽ നിന്ന് പിന്മാറുകയാണെന്നും രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
പൊതു ആരോഗ്യ മേഖലയിൽ ഐക്യരാഷ്ട്രസഭയുമായി പ്രവർത്തിച്ചു കൊണ്ടായിരുന്നു പ്രശാന്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുളള കടന്നുവരവ്. തുടർന്ന് 2014ലെ ലോക്സഭ തെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു. ശേഷം 2015ൽ ജെ.ഡി.യു, ആർ.ജെ.ഡി സഖ്യത്തിനായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലാകും പ്രശാന്ത് മത്സരിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam