
ഒടുവിൽ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും അവസാനം. യുഎഐഡിഎയെ വെള്ളം കുടിപ്പിച്ച മോദിയെ വരെ വിറപ്പിച്ച ഹാക്കർ ആൾഡേഴ്സൺ അവസാനം മുഖം വെളിപ്പെടുത്തി. ഫ്രഞ്ച് ആഴ്ചപ്പതിപ്പ് എൽ എക്സ്‌പ്രെസ്സിനു നൽകിയ അഭിമുഖത്തിൽ ആണ് ആൾഡേഴ്സൺ മുഖം കാണിക്കാൻ തയ്യാറായത് . യഥാർഥ പേര് റോബർട്ട് ബാപ്റ്റിസ്റ്റ് ആണ് എന്ന് ആൾഡേഴ്സൺ സമ്മതിച്ചു.
ഇന്ത്യയിൽ തന്റെ ഇടപെടലുകൾ ഉണ്ടാക്കിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളിലും അത് നേടിത്തന്ന പ്രശസ്തിയുലും അത്ഭുതപ്പെടുന്നതായി വ്യക്തമാക്കി. വിവാദ വെളിപ്പെടുത്തലുകൾക്ക് ശേഷം വിവിധ വിഷയങ്ങളിൽ തന്റെ ഇടപെടൽ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വീർപ്പു മുട്ടിക്കുന്നതായി അഭിപ്രായപ്പെട്ട പഴയ ചെസ് കളിക്കാരൻ സമാന ചിന്തഗതിക്കാരെ ഒപ്പം കൂട്ടി സൈബർ ലോകത്തിലെ കള്ളക്കളികൾക്ക് നേരെ പൊരുതാൻ ഉള്ള തയ്യാറെടുപ്പിലാണെന്നും വ്യക്തമാക്കി.
എലിയറ്റ് ആൾഡേഴ്സന്‍.. ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി.
പേരിന് പിന്നിൽ
അമേരിക്കൻ ടെലിവിഷൻ സീരിയൽ മിസ്റ്റർ റോബോട്ടിലെ ഒരു കഥാപാത്രമാണ് എലിയറ്റ് ആൾഡേഴ്സന്‍. എഫ് സൊസൈറ്റി എന്ന ഹാക്കിംഗ് സംഘത്തിലെ അംഗമായ എലിയറ്റ് ആൽഡേഴ്സന്‍ വൻ കിട കുത്തകകൾക്കെതിരെ പ്രവർത്തിക്കുന്ന വിപ്ലവകാരിയായ ഹാക്കറാണ് . ഈ സാങ്കൽപ്പിക കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് റോബർട്ട് ബാപ്റ്റിസ്റ്റ് ഈ പേര് സ്വീകരിച്ചത്. യഥാർത്ഥ പേര് എന്താണെന്നതിനെ പറ്റി ഇതുവരെ നിലനിന്ന ഊഹാപോഹങ്ങളാണ് ഇതോടെ മറനീക്കി പുറത്തകുവന്നിരിക്കുന്നത്.
ഇന്ത്യയിൽ തന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കുന്ന പുകിലുകൾ തമാശയായാണ് ആൾഡേഴ്സന്‍ കാണുന്നത്. രാഷ്ട്രീയകാര്യങ്ങൾ തനിക്ക് തീരെ താൽപര്യമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന ആൾഡേഴ്സന്‍. പക്ഷേ ആധാർ വിഷയത്തിൽ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ ഹാക്കർമാർ മുമ്പ് തന്നെ ആധാർ പിഴവുകൾ ചൂണ്ടിക്കാടിയ്യിട്ടുണ്ടെങ്കിലും ആൾഡേഴ്സന്റെ അത്ര വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് കാത്തിരിക്കാം ആടുത്ത ട്വീറ്റിനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam