
തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും വാഹന പരിശോധനയില്‍ മര്യാദ പാലിക്കണമെന്നുമൊക്കെ മുഖ്യമന്ത്രിയും ഡിജിപിയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും അവര്‍ക്കൊക്കെ പുല്ലുവിലയാണ് നാട്ടിലെ പൊലീസുകാരുടെ അടുത്ത്. ആര് പറഞ്ഞാലും നന്നാവില്ലെന്ന് നിര്‍ബന്ധമുണ്ടെന്ന് തോന്നുന്ന തരത്തിലെ പെരുമാറ്റം തെളിയിക്കുന്ന ഒരു വീഡിയോ ദൃശ്യം കൂടി പുറത്തുവന്നു.
വാഹന പരിശോധനയ്ക്കിടെ പെറ്റിക്കേസില്‍ പിടിയിലായ യുവാക്കളോട് ഈരാറ്റുപേട്ട എസ്.ഐ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. നാട്ടുകാരൊക്കെ കണ്ടിട്ടും ഇത്തരം ദൃശ്യങ്ങളൊന്നും അധികൃതരാരും കണ്ട മട്ടില്ല. വാഹനപരിശോധനയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങളിലും വകുപ്പ്തല നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നു. ഏറ്റവുമൊടുവിൽ ആലപ്പുഴയിൽ രണ്ടു ജീവനുകളിലാണ് പൊലീസ് അതിക്രമത്തിൽ പൊലിഞ്ഞത്. പരിഷ്കൃത സമൂഹത്തിന് ചേരുന്ന രീതിയിൽ പൊലീസ് മാറിയില്ലെങ്കിൽ കടുത്ത നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇതൊന്നും വിലപ്പോയില്ലെന്നതിന് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്നെ തെളിവാണ്.
ആലപ്പുഴയിൽ ഇരുചക്രവാഹനക്കാരെ പിന്തുടർന്ന പിടിക്കാൻ ശ്രമിച്ച പൊലീസ് ബലികൊടുത്ത് രണ്ടു ജീവനാണ്. കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് യാത്രക്കാരായ കുടുംബത്തെ പിടിക്കാൻ എസ്.ഐ സോമനാണ് നിര്‍ദ്ദേശിച്ചത്. പൊലീസ് ജീപ്പില്‍ പിൻതുടര്‍ന്ന് ബൈക്ക് യാത്രക്കാർക്ക് കുറുകെ വാഹനം കയറ്റി പിടിക്കുന്നതിനിടെ മറ്റ് ഒരു ബൈക്ക് വന്ന് യാത്രക്കാരെ ഇടിച്ചിട്ടതാണ് അപകടകാരണം. പാതിരപ്പള്ളി സ്വദേശി വിച്ചു തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ ബൈക്ക് യാത്രിക കഴിഞ്ഞ ദിവസം സുമി മരിച്ചു. സംഭവ വിവാദമായതിനുശേഷമാണ് എസ്.ഐയെ കൊച്ചി റേഞ്ച് ഐ.ജി സസ്‍പെന്റ് ചെയതത്.
മലപ്പുറം കോട്ടയ്ക്കലിൽ വി.ഐ.പി വാഹനത്തിനായി റോഡില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ലെന്നാരോപിച്ച് ട്രാഫിക് പൊലീസ് കലിതീർത്തത് വാഹനയാത്രക്കാരന്റെ മൂക്കിടിച്ചുപരത്തിയാണ്. തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ കസ്റ്റഡയിലെടുത്ത യുവാക്കള്‍ക്കുനേരെ മൂന്നാം മുറ പ്രയോഗിച്ചുവെന്ന ആരപണവും ഉയർന്നിരുന്നു. പക്ഷേ ഇതൊക്കെ കണ്‍മുന്നില്‍ കണ്ടിട്ടും നിയമവും നിർദ്ദേശം പാലിക്കാതെ കീഴുദ്യോഗസ്ഥർക്ക് നേരെ ഉന്നതരും കണ്ണടയ്ക്കുന്നു. പൊലീസ് സേനയിലെ ക്രിമിനലുകൾ നിരത്തിൽ നിയമം കൈയ്യിലെടുക്കുമ്പോൾ സര്‍ക്കാര്‍ പോലും നടപടിയെടുക്കുന്നുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam