
ശബരിമല: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്റ ഓർമ്മ പുതുക്കലാണ് പേട്ടതുള്ളൽ.
എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച് പേട്ടതുള്ളല്‍ വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്.
സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികൾ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള തീർത്ഥാടകർ പേട്ടതുള്ളലിൽ പങ്കാളികളാകും. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്. ആലങ്ങാട് സംഘം ഒരുമിച്ചാണ് ഇത്തവണ പേട്ട തുള്ളാനെത്തിയിരിക്കുന്നത്. തീർത്ഥാടകർക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡും പള്ളി ഭാരവാഹികളും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam