ബാങ്ക് മാനേജറെ വ്യാജബോംബ് കാട്ടി പണം തട്ടാന്‍ അങ്കമാലിയില്‍ ശ്രമം

By webdeskFirst Published Apr 12, 2016, 5:18 PM IST
Highlights

ഐഎസ് തീവ്രവാദിയാണെന്നും ബോംബ് പൊട്ടിക്കുമെന്നും ഭീഷണിപ്പെടുത്തി ബാങ്ക് മാനേജരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി.അങ്കമാലി ഫെഡറല്‍ ബാങ്ക് ശാഖയിലാണ് രണ്ട്മണിക്കൂറോളം നാടിനെ പരിഭ്രാന്തിയിലാക്കിയ സംഭവം. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അങ്കമാലി ടൗണിലെ ഫെഡറല്‍ ബാങ്ക് ശാഖയിലെത്തിയയാളാണ് ബാങ്ക് ഉദ്യോഗസ്ഥരെ രണ്ട് മണിക്കൂറോളം മുള്‍മുനയിലാക്കിയത്.

മാനേജരുടെ കാബിനില്‍ കയറിയ യുവാവ് താന്‍ ഐഎസ് തീവ്രവാദിയാണെന്ന് ആദ്യം പറഞ്ഞു. 50 ലക്ഷം രൂപാ ഉടന്‍ നല്‍കണം.ഇല്ലെങ്കില്‍ സ്യൂട്ട് കേസിലുളള ബോംബ് പൊട്ടിക്കുമെന്ന് ഇയാള്‍ മാനേജരെ അറിയിച്ചു.ഭയന്നെങ്കിലുംബാങ്ക് മാനേജര്‍ സമചിത്തത കൈവിട്ടില്ല. പണം അടുത്ത മുറിയിലെ സ്‌ട്രോങ്ങ് റൂമിലാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ മാനേജര്‍  വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പാഞ്ഞെത്തിയ പോലീസ് കാബിനില്‍ കയറി ഇയാളെ കീഴ്‌പ്പെടുത്തി. ചോദ്യം ചെയ്യലില്‍  ഇയാള്‍ കിടങ്ങൂര്‍ സ്വദേശി ബിനുവാണെന്ന് വ്യക്തമായി. വെബ് ഡിസൈനറാണ് ഇയാള്‍.കുടുംബബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്താനാണ് താന്‍ ഈ ശ്രമം നടത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.ബോംബ് കൊണ്ടു വന്ന സ്യൂട്ട് കേസ് പിന്നീട് സ്‌റ്റേഷനിലെത്തിച്ചു. പരിശോധനയില്‍ ഇത് വ്യാജ ബോംബാണെന്ന് കണ്ടെത്തി.

click me!