
ലണ്ടന്‍ : പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്രകള്‍ പോകുന്നവരില്‍ ഭൂരിഭാഗം പേരും യാത്രയ്ക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കുന്നതില്‍ പലപ്പോളും ആശ്രയിക്കുന്നതാണ് ഓണ്‍ലൈന്‍ സൈറ്റുകളെ. എന്നാല്‍ അവ നല്‍കുന്ന റേറ്റിങ്ങുകളുടെ അടിസ്ഥാനമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രിപ്പ് അഡ്വൈസറില്‍ മികച്ച ഹോട്ടലുകളുടെ റാങ്കിലെത്തിയ ഒരു ഹോട്ടലിനുടമ സൈറ്റിനെ മാത്രമല്ല ലോകത്തെ മൊത്തമാണ് പറ്റിച്ചിരിക്കുന്നത്. ട്രിപ്പ് അഡ്വൈസറില്‍ ഒന്നാം റാങ്കിലെത്തിയ ഭക്ഷണശാലയുടെ ഉടമയുടെ തന്നെ വെളിപ്പെടുത്തലുകളാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നത്.
ലണ്ടനില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ ട്രിപ്പ് അഡ്വൈസറില്‍ ഹോട്ടലുകളുടെ റിവ്യു ചെയ്ത് നല്‍കിയിരുന്ന പത്രപ്രവര്‍ത്തകനായ ഓഹ്ബാ ബട്‍ലറാണ് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളുടെ വിശ്വാസ്യത പൊളിച്ചടുക്കിയത്. ചെറിയ പ്രതിഫലത്തിന് ട്രിപ്പ് അഡ്വൈസറിന് കൃത്രിമ റിവ്യൂകള്‍ ഇയാള്‍ നല്‍കിയിരുന്നു. അങ്ങനെയാണ് ഇത്തര സൈറ്റുകളുടെ വിശ്വാസ്യത പരീക്ഷിക്കാന്‍ ബട്ലര്‍ തീരുമാനിക്കുന്നത്. ദ ഷെഡ് ഓഫ് ഡള്‍വിച്ച് എന്ന പേരില്‍ തന്റെ വാടക വീടിന്റെ പിന്‍വശത്തിന്റെ ചിത്രവുമായി ട്രിപ്പ് അഡ്വൈസറില്‍ ഭക്ഷണശാല രജിസ്റ്റര്‍ ചെയ്ത ബട്ലര്‍, സൈറ്റിന്റെ ആവശ്യപ്രകാരം ഒരു മൊബൈല്‍ കണക്ഷനും എടുത്തു. പിന്നീട് വ്യാപകമായ രീതിയില്‍ ദ ഷെഡ് ഓഫ് ഡള്‍വിച്ചിന്റെ പേരില്‍ പലരെ കൊണ്ട് റിവ്യൂകള്‍ ചെയ്യാന്‍ തുടങ്ങി. ഇല്ലാത്ത ഭക്ഷണശാലയ്ക്കായി ബട്ലര്‍ സൈറ്റും ആരംഭിച്ചു. 2017 ഏപ്രിലില്‍ ആണ് ഈ ഇല്ലാത്ത ഭക്ഷണശാല പ്രവര്‍ത്തനം ആരംഭിച്ചത്.
ഭക്ഷണ ശാലയുടെ വശ്യതയും വിഭവങ്ങളുടെ പ്രത്യേകതയുമെല്ലാം വര്‍ണിച്ച് നിരവധി കൃത്രിമ റിവ്യൂകള്‍ വന്നതോടെ ട്രിപ്പ് അഡ്വൈസറില്‍ ഭക്ഷണ ശാലയ്ക് റേറ്റിങുകള് വരാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ പിന്‍വശത്തുണ്ടായിരുന്നത് രണ്ടു മൂന്ന് പൊട്ടിപ്പൊളിഞ്ഞ കസേരകളും ഒരു മേശയുമായിരുന്നു. ഭക്ഷണശാലയുടെ പ്രധാന പ്രത്യേകതയായി പറഞ്ഞിരുന്നത് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രം ഭക്ഷണം ലഭിക്കുന്നുവെന്നതായിരുന്നു. ട്രിപ്പ് അഡ്വൈസറില്‍ റേറ്റിങ് കൂടിയതോടെ ബുക്കിങ് തിരക്കിയുളള അന്വേഷണങ്ങള്‍ കൂടി.
ഭക്ഷണശാലയ്ക്കായി തയ്യാറാക്കിയ ചിത്രങ്ങള്‍ക്ക് ഉപയോഗിച്ചത് ഷേവിങ് ക്രീമും പാറ്റാ ഗുളികയും ഡെറ്റോളും അടക്കമായിരുന്നിട്ട് കൂടിയും അത് ആളുകളുടെ ശ്രദ്ധയില്‍ പെട്ടില്ല. എന്നാല്‍ വിളിക്കുന്നവരെയെല്ലാം അവര്‍ ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ വേറെ ബുക്കിങ് ഉണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ബട്ലര്‍ ചെയ്തത്. ഏഴ് മാസത്തിനുള്ളില്‍ ബട്ലറുടെ ഇല്ലാത്ത ഭക്ഷണശാല ലണ്ടനിലെ ഒന്നാമത്തെ ഭക്ഷണ ശാലയായി ട്രിപ്പ് അഡ്വൈസര്‍ പ്രഖ്യാപിച്ചു.
ഇതിനിടയ്ക്ക് ഹോട്ടലിന് പി ആര്‍ അന്വേഷണങ്ങളും ഹോട്ടലില്‍ ജോലി ലഭിക്കുമോയെന്ന അന്വേഷണങ്ങളും മുറയ്ക്ക് നടന്നു. ഭക്ഷണശാലയുടെ ഗൂഗില്‍ മാപ്പിലെ ലൊക്കേഷനില്‍ കത്തുകളും ആശംസകളും സമ്മാനങ്ങളും വരാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ബട്ലര്‍ തീരുമാനിച്ചു. അങ്ങനെ ആദ്യമായി 2017 നവംബറില്‍ നേരത്തെ വിളിച്ച് ബുക്ക് ചെയ്യാന്‍ താല്‍പര്യപ്പെട്ട ഏതാനും പേരെ വിളിച്ച് ഇല്ലാത്ത ഭക്ഷണശാല തുറന്നു. പുറത്ത് നിന്ന് വാങ്ങിയ ഭക്ഷണം സ്വന്തം ഓവനില്‍ ചൂടാക്കി നല്‍കിയായിരുന്നു ഭക്ഷണ ശാലയുടെ ഉത്ഘാടനം. എന്നാല്‍ ബട്ലറെ അമ്പരപ്പിക്കുന്നതായിരുന്നു വന്ന അതിഥികളുടെ വാക്കുകള്‍. ട്രിപ്പ് അഡ്വൈസര്‍ പറഞ്ഞ പോലെ വ്യത്യസ്തമായ അനുഭവമാണ് ഇനിയും വരുമെന്ന് പറഞ്ഞാണ് അതിഥികള്‍ മടങ്ങിയത്.
മുഴുവന്‍ അനുഭവങ്ങളും പങ്ക് വച്ച് ബട്ലര്‍ എഴുതിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി ലോകം മനസിലാക്കുന്നത്. കൃത്രിമമായ റിവ്യൂകള്‍ നല്‍ ആളുകളെ വിദഗ്ദമായി എങ്ങനെയെന്ന് വ്യക്തമാക്കുന്ന വിശദമായ വീഡിയോയും ബട്ലര്‍ പങ്ക് വയ്ക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam