
പത്തനംതിട്ട: ശബരിമലയിലേക്ക് പോയ ശിവദാസന്‍റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം. അപകടമരണമാണോയെന്ന് അന്വേഷിക്കണമെന്നും ബന്ധുവായ മണികണ്ഠൻ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 18 ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി 25 ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഒക്ടോബര്‍ 19 ന് വീട്ടിലേക്ക് വിളിച്ചതിന് ശേഷം പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്.
ശിവദാസന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അശോകൻ കുളനട പറഞ്ഞു. മൂന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ബിജെപി ആരോപിച്ചു. ശിവദാസന്‍റെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷിച്ച് ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
എന്നാല്‍ ശിവദാസന്‍റെ മരണത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപത്തിന് ശ്രമിക്കരുതെന്നും അദ്ദേഹം മരിച്ചത് നിലയ്ക്കലുണ്ടായ പൊലീസ് നടപടിയേ തുടര്‍ന്നല്ലെന്നും വ്യക്തമാക്കി കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവും വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam