ബിഷപ്പിനെതിരായ ബലാത്സംഗ പരാതി; സൽപേര് വീണ്ടെടുക്കാൻ ഉപവാസ പ്രാർഥന

By Web DeskFirst Published Jul 11, 2018, 12:31 PM IST
Highlights
  • ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി
  • സൽപേര് വീണ്ടെടുക്കാൻ ഉപവാസ പ്രാർഥന നടത്തണമെന്ന് രൂപത 
  • ജലന്ധർ രൂപതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

കോട്ടയം: ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തില്‍ സൽപേര് വീണ്ടെടുക്കാൻ ഉപവാസ പ്രാർഥന നടത്തണമെന്ന് ജലന്ധർ രൂപത. ശനിയാഴ്ച എല്ലാവരും ഉപവസിക്കണമെന്ന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജലന്ധർ രൂപതയുടെ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കുറ്റാരോപിതനായ ബിഷപ്പിനെ പ്രാർത്ഥനയിൽ ഓർക്കണമെന്ന് സന്ദേശം. ജലന്ധർ രൂപതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

അതേസമയം, കന്യാസ്ത്രി പരാതിപ്പെട്ട ജലന്ധർ ബിഷപ്പ് രാജ്യം വിടാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കേന്ദ്രസർക്കാരിന് കത്ത് നൽകി. വിദേശരാജ്യങ്ങളിൽ ബന്ധമുള്ള ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കുരുക്ക് മുറുകിയതോടെ വത്തിക്കാനിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോട്ടയം എസ് പി നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്നാണ് പൊലീസിന്റ അപേക്ഷ.

ഇതുവരെയുള്ള അന്വേഷണപുരോഗതി വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിക്ക് കൈമാറി. കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴിയിലും രഹസ്യമൊഴിയിലും പൊരുത്തക്കേടുകളില്ല. 2014 മെയ് മുതൽ രണ്ട് വർഷത്തിനിടയിൽ 13 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രിയുടെ മൊഴി. കുറവിലങ്ങാട് മഠത്തിൽ ബിഷപ്പ് എത്തിയ ദിവസങ്ങളിലെ യാത്രാ രേഖകൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ജലന്ധർ രൂപതക്ക് കീഴിയുള്ള കണ്ണൂരിലെ മഠത്തിൽ ബിഷപ്പ് എത്തിയ തീയതിയും മറ്റുമാണ് ഇനി പൊലീസ് ശേഖരിക്കുക. വിശദമായ തെളിവുകൾ കിട്ടിയ ശേഷമേ ജലന്ധറിലേക്ക് പുറപ്പെടൂവെന്നാണ് പൊലീസ് നൽകുന്ന വിവരം.

click me!