വാഷിംഗ്ടൺ: ജീവകാരുണ്യ സംഘടനയായ ക്ലിന്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഡോൺൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും പത്നി ഹില്ലരി ക്ലിന്റണും നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പണമിടപാടുകളെ കുറിച്ച് യുഎസ് നീതിന്യായ വകുപ്പ് അന്വേഷണം നടത്തും. പണമിടപാടുകളിൽ അഴിമതിയുണ്ടോയെന്ന് അറ്റോർണി ജനറലും എഫ്ബിഐയും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.
ക്ലിന്റൺ ഫൗണ്ടേഷനെതിരായ അന്വേഷണത്തെ വഞ്ചനയെന്ന് ഹില്ലരിയുടെ വക്താവ് വിശേഷിപ്പിച്ചു. റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് അറ്റോർണി ജനറൽ ജെഫ് സെഷൻസെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചില മാസങ്ങളായി ക്ലിന്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തി വരികയായിരുന്നു. അർക്കൻസാസ് സംസ്ഥാന തലസ്ഥാനമായ ലിറ്റിൽ റോക്കിൽ നിന്നുള്ള എഫ്ബിഐ എജന്റുമാരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നത്.